Thursday, January 1, 2015

ചെറു നഗരങ്ങളില്‍നിന്ന് വന്‍ നഗരങ്ങളിലേക്ക് ആടുന്ന ഊഞ്ഞാലകള്‍

ചെറു നഗരങ്ങളിലെ രണ്ടുവരിപ്പാതകളില്‍                                                                        
പകലോളം രാവോളം കുറേ നിര്‍ത്തിയും പിന്നെ നിര്‍ത്താതെയും          
നീണ്ട പാലങ്ങളും കാടും കടലോരങ്ങളും കടന്ന്‍                        
വന്‍ നഗരങ്ങളിലെ അനന്തമാം പാളങ്ങളില്‍              
കിതച്ചെത്തിച്ചേരും തീവണ്ടികളുടെ ദൈര്‍ഘ്യം

ആകാശത്തില്‍നിന്നെന്നവണ്ണം തൂങ്ങിനില്‍ക്കും                      
ട്രപ്പീസൂഞ്ഞാലുകളില്‍ ഒന്നില്‍നിന്നൊന്നിലേക്ക്                      
കൈകൊണ്ടും കാല്‍കള്‍കൊണ്ടും എത്തിപ്പിടിക്കുന്നതിന്നിടയില്‍    
വിട്ടുപോകുന്ന ശ്വാസങ്ങളുടെ.

ഒരേ ഊഞ്ഞാലില്‍ ഓരോ തവണ വന്നുപെടുമ്പൊഴും          
കൈവെള്ളയില്‍ തടയും തഴമ്പിന്റെ പാടുകള്‍;                  
അവയില്‍ തട്ടി ഞരമ്പില്‍ ചേരുമാ                              
ഊഞ്ഞാലിലെ തീര്‍ന്നു പോകാത്ത ആട്ടങ്ങള്‍

ചെറു നഗരത്തിന്‍ തേഞ്ഞ വഴികളില്‍ കണ്ടുമുട്ടും കഴിഞ്ഞ സൗഹൃദങ്ങള്‍,
        ചെറുതായ് കേള്‍ക്കും തേകിയ പാട്ടുകള്‍

        ഉപേക്ഷിച്ച പ്രേമം അടച്ചിട്ട മുറിയില്‍ മറന്ന കത്തുകള്‍        
        തുറന്നിട്ടു പോകും

        മറഞ്ഞ മൈന ഒറ്റ ഇരട്ടയെന്ന്‍ പറഞ്ഞിട്ടുപോകും
        പകലിന്റെ കാര്യം

        തീര്‍ന്നെന്നുതോന്നി തിരിച്ചിട്ട കഥകള്‍ തെളിഞ്ഞും ഉറഞ്ഞും
        തുടര്‍ന്നൂര്‍ന്നു പോകും

പരന്ന വന്‍ നഗരത്തിന്‍ ഭൂപടം, വാനോളം നീണ്ടു നീലച്ച നിഴലുകള്‍        
      നിറയും കെട്ടിടങ്ങള്‍ക്കുള്ളില്‍ തണുപ്പിച്ച മുറികളില്‍  
      ഒളിച്ചിരിക്കുന്നവരുടെ വീര്‍ത്ത വയറുകള്‍, ഒട്ടിയ മനസ്സുകള്‍;    
      കീഴെ മുറിക്കാതെ വച്ച പരിചിതമാം വന്മരങ്ങള്‍          
      പച്ചത്തത്തകള്‍ കുറുമ്പന്‍ കുരങ്ങന്മാര്‍
   
      മേല്‍പ്പാലങ്ങള്‍ക്ക് കീഴെ തണുപ്പിലുറഞ്ഞുറങ്ങും മരണക്കണക്കില്‍    
      മാത്രം പെടും വിറയ്ക്കും മനുഷ്യര്‍

      തെളിച്ചു പാതിക്ക് വച്ച കാണാ വഴികള്‍
      തീരാത്ത ആശകള്‍ പാടാന്‍ വച്ച പാട്ടുകള്‍

പല നഗരങ്ങള്‍ പല കാലങ്ങള്‍                    
കോര്‍ത്തുകോര്‍ത്തിരിക്കുമ്പോള്‍ മുറിയ്ക്കും തീവണ്ടികള്‍              
തേയും പൊടിപിടിക്കും ഓര്‍മ്മനൂലുകള്‍

തിരിച്ചുവരുമ്പോള്‍ പിന്നെയും അറ്റങ്ങളില്‍ ഏച്ചുകെട്ടും      
തീര്‍ക്കാതെ പോകും പിന്നെയും

ചെറു നഗരങ്ങളില്‍ നിന്നു വന്‍ നഗരങ്ങളിലേക്ക്    
പലപ്പോഴും നിര്‍ത്തിയും പിന്നെ നിര്‍ത്താതെയുമോടും തീവണ്ടികള്‍,

കാലത്തുടര്‍ച്ചകള്‍ക്കിടയിലാടുമൂഞ്ഞാലുകള്‍.

  

No comments: