Saturday 5 December 2009

could the title be 'just as it is' ?

on beer froth
floating
bubbles burst
and you say
'you irritate'

long sleep
i wake up
and say
'you self-obsessed'

on a bed, lying,
we
gaze endlessly
at plain white ceiling
moving images
civilisations
two of us
naked
or,
was it sometime ago?

Thursday 3 September 2009

എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.

ഒരു പ്രേമം കൊണ്ട്
ശരീരം ഇങ്ങനെ കത്തിയിട്ടില്ല
ഒരിക്കലും.

സുഖത്തെക്കുറിച്ച്
പഠിക്കല്‍,
പ്രബന്ധങ്ങള്‍ തയ്യാറാക്കല്‍,
ഇതൊക്കെയായിരുന്നല്ലോ
ഇതുവരെ.

Thursday 16 July 2009

നിന്നെക്കുറിച്ച്.

പുറത്തുപെയ്യുന്ന മഴയില്‍
ഒരാള്‍
ഒറ്റയ്ക്കു നടന്നു പോകുന്നു.
വിറയ്ക്കുന്നു, നടക്കുന്നു,
വിറയ്ക്കുമ്പോള്‍ നടക്കുന്നു.

എന്തോ തിടുക്കമുണ്ട്,
എന്തോ തിരയുന്നുണ്ട്.
എങ്ങോ നോക്കുന്നു,
എന്തോ കാണുന്നു,
എങ്ങും നോക്കുന്നു,
ഒന്നും കാണുന്നില്ല.

ഒരുപാടായി ഒറ്റയ്ക്കു നടന്ന
ഓരോ വഴികളില്‍ നിന്നും
ഉമ്മകള്‍,
പാട്ടുകള്‍,
നിറങ്ങള്‍ തുന്നിയ
ഒരു തൂവാല-
കാല്‍ വിരലുകള്‍ക്കിടയിലെ
കുഞ്ഞു വിടവിലൂടെ
ഓരോന്നായ് ഒളിഞ്ഞുനോക്കുന്നു.

എനിക്കും കേള്‍ക്കണമെന്നുണ്ട്
കെട്ടിപ്പിടിക്കണമെന്നുണ്ട്
ഞാനും വരാം
എന്നു പറയണമെന്നുണ്ട്.

പണ്ടെങ്ങോ കളഞ്ഞുപോയ
എന്റെ കുട
ഇപ്പോള്‍ തിരഞ്ഞാല്‍
കിട്ടുമായിരിക്കും.

Sunday 21 June 2009

പലതരം വരകളില്‍ ചിലത്

സി എന്ന് ഒരു വര
ടി എന്ന് ഒരു വര
വരകള്‍ക്കിടയില്‍
ചിലന്തിനൂലിന്റെ ഒരൂഞ്ഞാല്‍
അതില്‍ ആടിയിട്ടുണ്ട്
ജീവിതം
പലവട്ടം.
പിന്നെ
ഓപ്പറേഷന്‍ തീയറ്റര്‍
മയക്കുന്ന മരുന്നിന്റെ
ഒരു റോളര്‍കോസ്റ്റര്‍ റൈഡ്.

ആര് ആരെ എപ്പോള്‍
ചുംബിച്ചു?
പശ്ചാത്തലത്തില്‍ കേട്ട
ശ്വാസോഛ്വാസത്തിന്റെ ശബ്ദം
ആരുടേതാണ്?
ഇഴപിരിഞ്ഞ
കൈകാലുകളില്‍
ഏത്, ഏതാണ്?
മുറിയില്‍ ചുമരിലെ ആ ചിത്രം
അത്ര നല്ലതായിരുന്നില്ല, അല്ലേ?
ആര്‍ക്കറിയാം.

വരകള്‍ക്ക് വില
നാല്‍പ്പതു രൂപയോളമേയുള്ളൂ.
മരുന്നുകടയില്‍
‘ഒരു പ്രെഗ്നന്‍സി ടെസ്റ്റ്’
എന്നു പറയാന്‍ പേടിയായിരുന്നു.
ഇപ്പോഴില്ല.
എനിക്കും ശരീരമുണ്ടെന്ന്
ആരറിഞ്ഞാലെന്താണ്?

Friday 19 June 2009

പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍
നിശ്ശബ്ദമായ
മച്ചിലെ ഫാന്‍
തീര്‍ത്ത ചുഴിയില്‍
കറങ്ങിക്കറങ്ങി
അവളെത്തിയത്
ജന്നലിലൂടെ മഞ്ഞുമലകള്‍
കാണാവുന്ന ഒരു കിടപ്പുമുറിയില്‍.

അവിടെ അവര്‍ രണ്ടുപേരുണ്ടായിരുന്നു.
വസ്ത്രങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്
സമയം കളയലാണെന്നായിരുന്നു
അവരുടെ വാദം.
അങ്ങിനെ
പലതരം കളികളായി
തുടങ്ങിയത്
ബോധത്തിലേക്ക്
വലിച്ചിട്ടപ്പോള്‍
മല്‍പ്പിടുത്തത്തില്‍
തീര്‍ന്നു.

അവസാനത്തെ കാഴ്ച,
അവന്‍
പൊട്ടിവീണ ലാമ്പ് ഷേഡിന്റെ
മഞ്ഞവെളിച്ചത്തില്‍
ചുവന്ന കാര്‍പ്പെറ്റില്‍.

ആവശ്യമില്ലെന്ന്
ശാസ്ത്രം കണ്ടെത്തിയ
ഒരു ശരീരഭാഗം
ശാസ്ത്രത്തിനു തന്നെ
വിട്ടുകൊടുത്ത്
അനങ്ങിയാല്‍ പിണങ്ങുന്ന
ശരീരത്തോടൊപ്പം
മലര്‍ന്നു കിടക്കുകയാണവള്‍.
ഇപ്പോഴും നന്നായി വേദനിക്കുന്നുണ്ട്.

Monday 1 June 2009

രണ്ടു കവിതകള്‍

പെണ്‍കുട്ടികളുടെ ചിരി
-------------------------

പണ്ടു മുതലേ അവരീ
പാവം പെണ്‍കുട്ടികളെ പറ്റിക്കുന്നതിങ്ങനെയാണ്.
നീയെന്തൊരു സുന്ദരിയാണ്.
നിന്റെ ചിരി, ഹൊ.

ഇങ്ങനെ കരുതിയാണ് രാവിലെ
ഒരു ദോശ കഴിക്കാമെന്നു വച്ച്
ഹോട്ടലിലേക്കു നടന്നത്.
മുന്നിലതാ, ഒരാകാശത്തിന്റെ വലിപ്പത്തില്‍
തെങ്ങോളം ഉയരത്തില്‍ വച്ച
ഒരു പെണ്‍കുട്ടിയുടെ മുഖം.
എന്തോ ആഭരണക്കട നല്ലതാണു പോലും.

പിന്നൊന്നു തിരിഞ്ഞപ്പോഴതാ മറ്റൊരു കുഞ്ഞിപ്പെണ്ണ്
നീളം കുറഞ്ഞ പാവാടയുടെ അറ്റത്തുപിടിച്ച്
കൊഞ്ചുന്ന പടം.
ഇത്തവണ ഒരു കാറാണ്.

സന്തോഷമായി.
ഇന്നാട്ടിലെ പെണ്‍കുട്ടികളെല്ലാം
മണ്ടികളായി എന്തു നന്നായായാണ്
അഭിനയിക്കുന്നത്!

വിഡ്ഢിത്തങ്ങളുടെ ചരിത്രം
------------------------------

ഒറ്റയ്ക്ക് ഈ മുറിയിലിരുന്ന്
രാത്രി തീര്‍ക്കാനുള്ള
ബുദ്ധിമുട്ടുകൊണ്ടു മാത്രമാണ്
എനിക്കിത്രമാത്രം കാമുകന്മാരുണ്ടായത്.

Monday 20 April 2009

രതിമൂര്‍ഛകള്‍ക്ക് പരസ്പരം പറയാനുണ്ടായിരുന്നത്

ഏതോ ഡേറ്റിംഗ് സൈറ്റിലാണ്
അയാള്‍ അവളെ കണ്ടത്.
നൂറ്റാണ്ടുകളായില്ലേ,
ഒന്നു പരിചയപ്പെട്ടുകളയാം.

നഗരത്തിലെ കോഫിഷോപ്പില്‍ കാത്തിരുന്നപ്പോള്‍
ഇങ്ങനെ ഒരുവളെയല്ല അയാള്‍
പ്രതീക്ഷിച്ചത്.
മുടിയില്‍ നിറങ്ങള്‍ തേച്ച്
കടും നീലയില്‍ ഓറഞ്ച് ചിത്രപ്പണിയുള്ള
ഒരു നീളന്‍ പാവാടയുമിട്ടു വന്ന
അവളെക്കണ്ടപ്പോള്‍
അയാള്‍ക്കിത്തിരി നാണം തോന്നി.
വന്നുപോയില്ലേ. ഇനിയെന്തു ചെയ്യാനാ.

ആദ്യത്തെ പരിചയപ്പെടല്‍ കഴിഞ്ഞ്
അയാള്‍
‘നിങ്ങള്‍ക്കറിയുമോ എന്നറിയില്ല
മാനവ സംസ്കാരത്തിനു തന്നെ ഉത്തരവാദി
ഞാനാണ്.
തലമുറകളെ സൃഷ്ടിക്കുന്നതും
നിയന്തിക്കുന്നതും ഞാനാണ്...’

ഇങ്ങനെ പ്രധാനപ്പെട്ട കാര്യങ്ങള്‍
പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
അവള്‍ ഐസ്ക്രീം കഴികുകയും
അങ്ങുമിങ്ങും നോക്കുകയും
ചെയ്തതില്‍ അയാള്‍ക്ക്
നീരസം തോന്നി.
ഹോ. സ്ത്രീകളെപ്പോലെ തന്നെ.
ചരിത്രത്തോട് ഒരുത്തരവാദിത്തവുമില്ലാത്തവള്‍.

കോഫീഷോപ്പില്‍ അപ്പുറത്തിരുന്ന്
കഫെ ലാറ്റെ കുടുച്ചുകൊണ്ടിക്കുന്ന
അവള്‍ക്ക് എന്നെ പരിചയമില്ല.
എന്നാലും ‘കോസ്മോപൊളിറ്റന്‍’ മാഗസിനില്‍
എന്നെക്കുറിച്ച് വായിച്ചിട്ടുണ്ടെന്നു തോന്നുന്നു.
തെരുവില്‍ അപ്പുറത്തിരുന്ന്
മീന്‍ വില്‍ക്കുന്നവര്‍
എന്നെക്കണ്ടിട്ടു പോലുമില്ല.

ഞാന്‍ ഇന്നലെ ജനിച്ച മട്ടിലാണല്ലോ
ഇയാള്‍ സംസാരിക്കുന്നത്.
ഇയാളെക്കുറിച്ച് മാത്രമല്ലേ
ഇതയും നാള്‍
ഞാന്‍ കേട്ടുകൊണ്ടിരുന്നത്.
എപ്പോഴെങ്കിലും
ഇയാളിലേക്കുള്ള
വഴിയില്‍ സ്ത്രീകളിലേക്ക്
രഹസ്യമായല്ലേ ഞാന്‍
പ്രവേശിച്ചിരുന്നത്.

എന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും
സ്നേഹിച്ച സ്ത്രീകള്‍ക്ക്
എന്തു സംഭവിച്ചു
എന്നിപ്പോഴും അറിയില്ല.
ഉന്മാദത്തെക്കുറിച്ചുമാത്രമല്ലേ
ഞാന്‍ അവരോട്
സംസാരിച്ചിട്ടുള്ളൂ.

‘മനുഷ്യര്‍ എന്നെ എത്രമാത്രം
ബഹുമാനിക്കുന്നെന്നറിയാമോ..’
എന്നാണ് അയാളിപ്പോള്‍ പറയുന്നത്.

അവള്‍ ചിരിച്ചു.
ഞാന്‍ താമസിക്കുന്നത് എന്റെ കൂട്ടുകാരോടൊപ്പമാണ്.
ഇയാള്‍ക്ക് അവരെ അറിയില്ല.
ലിംഗം ഇല്ലാത്തവരുടെ,
ശരീരം എന്റേതാണെന്നു തോന്നാത്തവരുടെ,
പിന്നെയും ഉണ്ടെന്നുപോലുമാര്‍ക്കുമറിയാത്തവരുടെ
രതിമൂര്‍ഛകള്‍.
അവരിപ്പോഴും പുറത്തിറങ്ങാറില്ല.
നാട്ടുകാര്‍ തല്ലിക്കൊല്ലുമോ എന്ന പേടിയാണ്.
ഒളിച്ചുനടന്ന്
‘ഉന്മാദം, ഉന്മാദ’മെന്ന വഴി
ഏതൊക്കെയോ മനുഷ്യര്‍ക്ക്
കാണിച്ചുകൊടുക്കും.
എന്നിട്ട് ആരും കാണാതെ
തിരിച്ചുവന്നിരിക്കും.


ഇപ്പോള്‍ അയാള്‍
മതങ്ങളെക്കുറിച്ചും അവയില്‍ അയാള്‍ക്കുള്ള
പ്രാധാന്യത്തെക്കുറിച്ചുമാണ്
പറയുന്നത്.
‘ഉദാഹരണത്തിന്
ശിവലിംഗം..’

ഐസ്ക്രീം തീര്‍ന്നല്ലോ.
അവള്‍ എഴുന്നേറ്റ് പതുക്കെ അയാളുടെ
കവിളില്‍ത്തൊട്ടു.
‘യൂ നൊ വാട്ട്,
ഫക്ക് ഓഫ്’
എന്ന് മാത്രം പറഞ്ഞ്
തെരുവിലേക്കിറങ്ങി.

Wednesday 1 April 2009

പ്രേമത്തെക്കുറിച്ച്.

കടലല്‍ക്കരയില്‍
മഴവന്നപ്പോള്‍
നനയാന്‍ മടിച്ച്
കടലില്‍ ചാടിയതാണ്.
---
എത്രശ്രമിച്ചാലും സൂചിയില്‍
നൂലുകോര്‍ക്കാനാവില്ല.
എത്ര നോക്കിയാലും
എന്താണ് തടസ്സമെന്ന്‍
മനസ്സിലാവുകയുമില്ല.

---
കടലവറുക്കുന്നിടത്ത്
നിന്റെ മണം.
ബസ്സുകള്‍ പോവുകയും വരികയും
ചെയ്യുന്നിടത്ത് നീ. 

തിരക്കിന്നിടയില്‍ ആരോ
അറിയാതെ തട്ടിയതാണ്,
നീ പറയാതെ
നിന്റെ ഒരുമ്മ.

Sunday 22 March 2009

മൂക്കി

സ്വപ്നത്തില്‍ നിറയെ
അപരിചിതര്‍
അടുത്ത ബര്‍ത്തുകളില്‍
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പേ
അവര്‍
എന്തെല്ലാമോ പറയുകയും ചിരിക്കുകയും

തൂക്കം കൂടിയ പെട്ടി
വെയിറ്റിംഗ് ലിസ്റ്റ്
ഇവിടെയെങ്കിലും സ്ഥലം കിട്ടുമായിരിക്കും

ടോയിലറ്റിനടുത്താണ്
മൂക്കിനൊരു ബലംപിടിത്തം
മണങ്ങള്‍
മൂത്രത്തിന്റെ മലത്തിന്റെ
പിന്നെയും

അയാള്‍ എന്തൊക്കെയോ പറഞ്ഞു
ടിക്കറ്റ് നോക്കി
തിരിച്ചുപോയി

ഉറങ്ങാന്‍ കിടന്നു
സ്വപ്നത്തില്‍ നിറയെ അപരിചിതര്‍
മണം മണം
കുലുക്കം

പെട്ടന്ന് എല്ലാവരും ഒറ്റ സ്വരത്തില്‍
‘വിശ്വ വിഖ്യാതമായ മൂക്ക്
ഇതുതന്നെയാവണം, അല്ലേ’എന്ന്
പൊട്ടിച്ചിരി

കണ്ണുതുറന്നു നോക്കി
ശരിയാണ്
ഇവര്‍ക്കെന്നോട് പരിഹാസം തന്നെയാണ്
മുഖത്തൊരു ഭാവവുമില്ലാതെ
എന്തൊരുറക്കം.

Monday 9 March 2009

ഗേം പ്ലേ

കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
കരണ്ടു പോയി.

ഗേമില്‍ മൂന്നാമത്തെ ലെവല്‍ എത്തിയതായിരുന്നു.
ദുഷ്ടന്മാരെ വെട്ടിവീഴ്തുകയും
ദൂരെയുള്ളവരെ വെടിവയ്ക്കുകയും
ചെയ്യുകയായിരുന്നു.
മുള്‍ക്കൂട്ടങ്ങള്‍ ചാടിക്കടന്നും
കായല്‍ നീന്തിക്കടന്നും
നീണ്ട വഴികള്‍ പിന്നിടുകയായിരുന്നു,
എന്റെ നായിക.

അടുത്ത പെട്ടിക്കടയില്‍പ്പോയി
സിഗററ്റ് വാങ്ങി വരാം.
നന്നായി ഇരുട്ടിയിട്ടുണ്ടല്ലോ.

എന്നാലും,
ആ തിരിവില്‍ വച്ച്
അവള്‍ ചൈനീസ് വേഷം ധരിച്ച
മൂന്നുപേരെ ഒറ്റവെട്ടിന് കൊന്നത്
എനിക്കിഷ്ടപ്പെട്ടു.

സിഗററ്റ് വാങ്ങി തിരിഞ്ഞുനടന്നു.
ഹെല്‍മെറ്റിട്ട ഒരാള്‍
പഴയ സ്കൂട്ടറില്‍ എതിരേ വരുന്നുണ്ട്.
പെട്ടന്നുള്ള പിടച്ചിലില്‍ ഇടത്തേ മുലയേ
അയാള്‍ക്ക് കൈയ്യില്‍ക്കിട്ടിയുള്ളൂ.
എത്ര പെട്ടന്നാണ് സ്കൂട്ടറിന് വേഗം കൂടിയതും
അയാള്‍ മറഞ്ഞതും.

ഇങ്ങനെയും ഗേമുകളുണ്ട്.
ഏതു ലെവലെത്തിയാലും തീരില്ല ചിലപ്പോള്‍.

എന്നാലും,
ആ തിരിവില്‍ വച്ച് അവള്‍
ആ മൂന്നുപേരെ കൊന്നത്.