Wednesday, February 11, 2009

ഐ റണ്‍ റ്റു ഫീല്‍

കടല്‍ കപ്പല്‍ കാട് മല ആകാശം
തുടങ്ങിയ രൂപകങ്ങളില്‍നിന്ന്
പ്രണയം ഇറങ്ങിയോടി...
ഐ റണ്‍ ഫോര്‍  യൊര്‍ മദര്‍ യൊര്‍ സിസ്റ്റര്‍ യൊര്‍ വൈഫ്*
ഐ റണ്‍ ഫോര്‍ ലൈഫ്
എന്ന് ഇടയ്ക്ക് മൂളി.

അവള്‍ ഇപ്പോള്‍ ഇതാ
ഇവിടെ
എന്റെ മുറിയില്‍
നഗ്നയായി ഇരിപ്പുണ്ട്,
നല്ല ക്ഷീണമുണ്ട്.

വെയില്‍ കൊണ്ട് നരച്ച മുടി
മഴകൊണ്ട് നീലിച്ച ശരീരം
കാ‍ട്ടുതീയില്‍ക്കത്തിയ രോമം.

എന്റെ കട്ടിലില്‍ ചാരിയിരുന്ന്
ഒരു സിഗററ്റ് കത്തിച്ച് ആഞ്ഞു വലിച്ചു.
തണുത്ത ബിയറുണ്ടോ? എന്ന് ചോദിച്ചു.

വര്‍ഷം ഇത്രയും കഴിഞ്ഞില്ലേ
എന്നെ ഇനിയും മതിയായില്ലേ
ജീവിച്ചുതുടങ്ങാന്‍ സമയമായില്ലേ
കവിതകളെഴുതിയാല്‍ പോരേ
എന്നൊക്കെ, എന്നോട്.

നീ പൊയ്ക്കോ.
നിന്നെ ആവശ്യമുള്ള ഒരുപാട് പേരുണ്ട്
വാലന്‍റ്റൈന്‍സ് ഡേ വരുന്നുണ്ട്.

എങ്കിലും ഞാന്‍ വിളിക്കുമ്പോള്‍ നീ വരണം,
ഉറങ്ങിക്കിടക്കുന്നവന്‍ ഇടയ്ക്ക് സ്വപ്നം കണ്ട് ഞെട്ടുമ്പോള്‍
മുറുക്കിപ്പിടിക്കാനുള്ളതാണ്.

*അമേരിക്കന്‍ റോക്ക് സിങ്ങര്‍ Mellisa Etheridgeന്‍റെ  'I run for life' ല്‍ നിന്ന്‍