Monday, April 20, 2009

രതിമൂര്‍ഛകള്‍ക്ക് പരസ്പരം പറയാനുണ്ടായിരുന്നത്



ഏതോ ഡേറ്റിംഗ് സൈറ്റിലാണ് അവള്‍ അയാളെ  കണ്ടത്. നൂറ്റാണ്ടുകളായില്ലേ, ഒന്നു പരിചയപ്പെട്ടുകളയാം എന്നു കരുതി.

നഗരത്തിലെ കോഫിഷോപ്പില്‍ കാത്തിരുന്നപ്പോള്‍ ഇങ്ങനെ ഒരുവളെയല്ല അയാള്‍ പ്രതീക്ഷിച്ചത് . മുടിയില്‍ നീലയും ഓറഞ്ചും നിറങ്ങള്‍ തേച്ച്, കടും നീലയില്‍ ഓറഞ്ച് ചിത്രപ്പണിയുള്ള നീളന്‍ പാവാടയിട്ടു വന്ന ഒരു  പെണ്ണിനെ കണ്ടപ്പോള്‍ അയാള്‍ക്കിത്തിരി നാണം തോന്നി.
വന്നുപോയില്ലേ. ഇനിയെന്തു ചെയ്യാനാ.

ആദ്യത്തെ പരിചയപ്പെടല്‍ കഴിഞ്ഞ് അയാള്‍
‘നിങ്ങള്‍ക്കറിയുമോ എന്നറിയില്ല മാനവ സംസ്കാരത്തിനു തന്നെ ഉത്തരവാദി ഞാനാണ്.
തലമുറകളെ സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും..’

പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയുന്നതിന്നിടയില്‍ ഐസ്ക്രീം കഴികുകയും അങ്ങുമിങ്ങും നോക്കുകയുംചെയ്തുകൊണ്ടിരുന്ന അവളോട്‌ അയാള്‍ക്ക് നീരസം തോന്നി.
'ഹോ. സ്ത്രീകളെപ്പോലെ തന്നെ, ചരിത്രത്തോട് ഒരുത്തരവാദിത്തവുമില്ലാത്തവള്‍.'

'കോഫീഷോപ്പില്‍ അപ്പുറത്തിരുന്ന് കഫെ ലാറ്റെ കുടുച്ചുകൊണ്ടിക്കുന്ന അവര്‍ക്ക് എന്നെ പരിചയമില്ല.
ആ തെരുവില്‍ അപ്പുറത്തിരുന്ന് മീന്‍ വില്‍ക്കുന്നവര്‍ എന്നെക്കണ്ടിട്ടു പോലുമില്ല.

ഞാന്‍ ഇന്നലെ ജനിച്ച മട്ടിലാണല്ലോ ഇയാള്‍ സംസാരിക്കുന്നത്.
ഇയാളെക്കുറിച്ച് മാത്രമല്ലേ ഇത്രയും നാള്‍ ഞാന്‍ കേട്ടുകൊണ്ടിരുന്നത്.
എപ്പോഴെങ്കിലും ഇയാളിലേക്കുള്ള വഴിയില്‍ സ്ത്രീകളിലേക്ക്  രഹസ്യമായല്ലേ ഞാന്‍ പ്രവേശിച്ചിരുന്നത്.

എന്നെ ഒറ്റയ്ക്കും തെറ്റയ്ക്കും സ്നേഹിച്ച സ്ത്രീകള്‍ക്ക് എന്തു സംഭവിച്ചു എന്നിപ്പോഴും അറിയില്ല,
ഉന്മാദത്തെക്കുറിച്ചുമാത്രമല്ലേ  ഞാന്‍ അവരോട് സംസാരിച്ചിട്ടുള്ളൂ..'

എന്നൊക്കെ എന്തെല്ലാമോ ഓര്‍ത്തുകൊണ്ടിരുന്ന  അവളോട്‌
‘മനുഷ്യര്‍ എന്നെ എത്രമാത്രം
ബഹുമാനിക്കുന്നെന്നറിയാമോ..’
എന്നാണ് അയാളിപ്പോള്‍ പറയുന്നത്.

അവളുടെ കൂട്ടുകാരെ ഇയാള്‍ക്ക്  അറിയില്ല.
ലിംഗം ഇല്ലാത്തവരുടെ, ശരീരം എന്റേതാണെന്നു തോന്നാത്തവരുടെ, പിന്നെയും ഉണ്ടെന്നുപോലുമാര്‍ക്കുമറിയാത്തവരുടെ രതിമൂര്‍ഛകള്‍.
അവരിപ്പോഴും പകല്‍ പുറത്തിറങ്ങാറില്ല, നാട്ടുകാര്‍ തല്ലിക്കൊല്ലുമോ എന്ന പേടിയാണ്.
ഒളിച്ചുനടന്ന് ‘ഉന്മാദം, ഉന്മാദ’മെന്ന വഴി ഇരുട്ടിയ കോണുകളില്‍ ഏതൊക്കെയോ മനുഷ്യര്‍ക്ക് കാണിച്ചുകൊടുക്കും, ആരും കാണാതെ തിരിച്ചുവരും.


ഇപ്പോള്‍ അയാള്‍ മതങ്ങളെക്കുറിച്ചും അവയില്‍ അയാള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്.
‘ഉദാഹരണത്തിന്  ശിവലിംഗം..’

ഐസ്ക്രീം തീര്‍ന്നല്ലോ, അവള്‍ എഴുന്നേറ്റ് പതുക്കെ അയാളുടെ കവിളില്‍ത്തൊട്ടു.
‘യൂ നൊ വാട്ട്,
ഫക്ക് ഓഫ്’
എന്ന് മാത്രം പറഞ്ഞ് തെരുവിലേക്കിറങ്ങി.

Wednesday, April 1, 2009

പ്രേമത്തെക്കുറിച്ച്.

കടലല്‍ക്കരയില്‍
മഴവന്നപ്പോള്‍
നനയാന്‍ മടിച്ച്
കടലില്‍ ചാടിയതാണ്.
---
എത്രശ്രമിച്ചാലും സൂചിയില്‍
നൂലുകോര്‍ക്കാനാവില്ല.
എത്ര നോക്കിയാലും
എന്താണ് തടസ്സമെന്ന്‍
മനസ്സിലാവുകയുമില്ല.

---
കടലവറുക്കുന്നിടത്ത്
നിന്റെ മണം.
ബസ്സുകള്‍ പോവുകയും വരികയും
ചെയ്യുന്നിടത്ത് നീ. 

തിരക്കിന്നിടയില്‍ ആരോ
അറിയാതെ തട്ടിയതാണ്,
നീ പറയാതെ
നിന്റെ ഒരുമ്മ.